.

.

എം ആര്‍ വിഷ്ണുപ്രസാദ്

ട്രാന്‍സ്ലേഷന്‍


ഉച്ചയുറക്കത്തിന് ശേഷമുള്ള
അവസാനമേഘത്തെയും
വായില്‍നിന്ന് പറത്തിവിട്ടപ്പോള്‍
അവളെ വിളിക്കാന്‍ തോന്നി.

        വൈകിട്ട് കണ്ടാലോ?
        വല്ലാത്ത മൂഡൌട്ട്.

കഫെ ഡീനയുടെ മട്ടുപ്പാവില്‍
ചാര്‍ക്കോളുകൊണ്ടുവരച്ച ഗാന്ധിയുടെ പടമുണ്ട്.
എന്തിനാണ് അതവിടെ തൂക്കിയിരിക്കുന്നതെന്ന്
ഒരു പിടിയുമില്ല.
ഇളംകറുപ്പ് നല്ല കളറാണ്.
ആ നിറത്തില്‍ അവള്‍ക്കൊരു ടോപ്പുണ്ട്.

കഫെ ഡീനയിലെ പാത്രങ്ങള്‍
ചോരയില്‍ മുക്കിയെടുത്ത ശില്‍പ്പങ്ങളാണ്.

എന്തൊരത്ഭുതമാണിത് !
കരിക്കട്ടയുടെ നിറമുള്ള ടോപ്പുമിട്ട്
അവള്‍ വന്നിരിക്കുന്നു.
മൊബൈലില്‍ സംസാരിച്ചുകൊണ്ട്
അവളെനിക്ക് കൈതന്നു.
ചുവന്ന പ്ലേറ്റില്‍ കൊണ്ടുവെച്ച
ഫോര്‍ക്കിന്റെ തുമ്പിലേക്ക്‌ വന്നിരുന്ന ഒരീച്ചയെ
പേപ്പര്‍നാപ്കിന്‍കൊണ്ട് വീശിയോടിച്ചു.

ഇതാദ്യത്തെ സംഭവമാണ്.
ഇതിനുമുന്നേ
ഇവിടുത്തെ കത്തിയിലോ മുള്ളിലോ
ചുവന്ന ശില്പ്പങ്ങളിലോ
ഈച്ചകള്‍ വന്നിരുന്നിട്ടേയില്ല.
ഇത് ക്ഷമിക്കാന്‍ പറ്റില്ല.

        'വഴക്കുണ്ടാക്കാതെടാ കഴുതേ,
        എനിക്കിനി വേറെങ്ങും നെരങ്ങാന്‍ വയ്യെന്ന് '
അവള്‍ പറഞ്ഞപ്പോള്‍
ഫോര്‍ക്കിന്‍തുമ്പില്‍ച്ചെന്ന് ചുംബിച്ച
ഈച്ചയെപോലെ എവിടെനിന്നെങ്കിലും
പറന്നുവന്ന് അവളുടെ മേല്‍ച്ചുണ്ടിനു നടുവില്‍
തൊടാന്‍ തോന്നി.

ആട്ടിയോടിക്കപ്പെടുന്ന ഈച്ചകള്‍
എവിടെയാണ് ഒളിക്കുന്നതെന്നും
ആരും ശ്രദ്ധിക്കാത്തപ്പോള്‍
എവിടെനിന്ന് പറന്നുവരുന്നതെന്നും വെറുതെയോര്‍ത്തു.

        "നിന്റെ കവിതകള്‍ ട്രാന്‍സലേറ്റ് ചെയ്യാന്‍ നോക്കി 
        തലയ്ക്ക് വട്ടുപിടിക്കുന്നു."

കാപ്പി നിറച്ച ചുവന്നശില്‍പ്പം
ചുണ്ടോടു ചേര്‍ത്തുവെച്ച്
അവളെന്നെ കുറ്റംപറഞ്ഞു.

കഴിഞ്ഞതവണ കവിതകള്‍ ഇംഗ്ലീഷിലാക്കീട്ട്
ഒരുമിച്ചു കിടന്നുറങ്ങിയപ്പോള്‍
കരിനിറമുള്ള ടോപ്പിന്റെ സിപ്പഴിക്കാന്‍
പല്ലുകളുപയോഗിച്ചത് അവള്‍ക്കിഷ്ട്ടമായില്ല.

        "ശരീരം നിറയെ ഇമേജുകള്‍ കുത്തിനിറയ്ക്കാന്‍ ഏതുപട്ടിക്കും പറ്റും 
        ഇങ്ങനെപോയാല്‍ നിന്‍റെ കവിത ഒരുതെണ്ടിയും വായിക്കില്ല."

ആട്ടിയോടിക്കപ്പെട്ട ഈച്ച
ഫോര്‍ക്കിന്‍തുമ്പിലേക്ക് പിന്നെയുംവന്നു.
കുളിച്ചൊരുങ്ങി ശില്‍പ്പം പോലെ നില്‍ക്കുന്ന
വെയിറ്ററെ ഞങ്ങള്‍ രണ്ടുപേരും ഒന്ന് നോക്കി.
പിന്നെയും പേപ്പര്‍നാപ്ക്കിന്‍ ഉപയോഗിച്ചു.

        "എടീ..എന്താ പ്രശ്നമെന്നറിയാമോ?
        വല്ലാത്ത ബ്ലോക്ക്..."

ചോക്ലറ്റ്ബ്രൌണിയാണ് അവള്‍ക്കു തിന്നാനിഷ്ടം.
അതിന്റെ കറുത്തതരികള്‍ ഒരുതവണ
അവളുടെ ചുണ്ടില്‍ പറ്റിയിരുന്നിട്ടുണ്ട്.
അന്നത് തുടച്ചുകളയുന്ന കാര്യം മനപൂര്‍വം ഓര്‍മ്മിപ്പിച്ചില്ല.
ചിലരുടെ ചുണ്ടത്ത് കേക്ക് പറ്റിപ്പിടിച്ചിരിക്കുന്നത്
കാണാന്‍ നല്ല രസമാണ്.

        "ഇത് ബ്ലോക്കൊന്നുമല്ല. 
        നിനക്ക് മെനക്കെടാന്‍ വയ്യ. അത്രതന്നെ"

ഒരിക്കല്‍ക്കൂടി ഈച്ച പറന്നുവന്നു.
ഞാന്‍ വെയിറ്ററെ വിളിച്ചു.
        "ഇതല്‍പ്പം കടുപ്പമാണ് മിസ്റ്റര്‍.
        ഒരീച്ച ഞങ്ങളെ കുറേനേരമായി ശല്യം ചെയ്യുന്നു."

അയാള്‍ അവിടെയും ഇവിടെയും നോക്കി.
കൊതുകുബാറ്റ് വീശിക്കാണിച്ചു.
അവള്‍ പിന്നെയും കവിതയെ
കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു.

ഉദാഹരണത്തിന് ഇക്കവിത തന്നെയെടുക്കാം
    ഉച്ചയുറക്കത്തിന്റെ അവസാനമേഘത്തെയും
    വായില്‍നിന്ന് പറത്തിവിട്ടപ്പോള്‍ 
    നിനക്കെന്നെ വിളിക്കാന്‍ തോന്നി എന്നെഴുതിയിരിക്കുന്നു.
        എന്തിനാണ് ഇങ്ങനെയൊക്കെ എഴുതുന്നത്?
        എന്താണിത്?"

        എന്‍റെ ഭാഷ എന്‍റെ തീരുമാനമാണ്.
        അനങ്ങരുത്. 
        ഈച്ച ദാണ്ടെ നിന്‍റെ കവിളത്തുവന്നിരിക്കുന്നു.
        ഒരു നിമിഷം.

ഞാന്‍ അവളുടെ കരണത്ത് ഒരടി വെച്ചുകൊടുത്തു.
പൊന്നിന്റെ നിറമുള്ള ഈച്ച എവിടെക്കോ പറന്നുപോയി.
വെയിറ്റര്‍ കൊതുകുബാറ്റെടുത്തു ചുഴറ്റി.
മേശയുടെ അടിയില്‍
ചുരുട്ടിപ്പിടിച്ചിരുന്ന കൈകള്‍ പുറത്തെടുത്ത്
അവള്‍ എന്റെ മൂക്കിന്റെ പാത്തിനോക്കി ഒറ്റക്കീറ്.
മറ്റൊരു പൊന്നീച്ച കൂടി പറന്നുപോയി.
പേപ്പര്‍നാപ്കിന്‍കൊണ്ട് മുഖംപൊത്തി.
അതിന് ചുവന്ന നിറം കിട്ടി.
അവള്‍ ബില്ലു പേചെയ്തു.
നിങ്ങള്‍ വായിച്ചുകൊണ്ടിരിക്കുന്ന
ഇക്കവിത ട്രാന്‍സ്ലേറ്റ് ചെയ്യാന്‍
ഞങ്ങള്‍ രണ്ടുപേരും കൂടി
ഒരു ഭാഷയും ഉപയോഗിക്കാതെ
അവളുടെ ഫ്ലാറ്റിലേക്ക് പോയി. 

7 അഭിപ്രായങ്ങൾ:

menaka c senan പറഞ്ഞു...

അപ്പോൾ
ജീവിക്കാൻ
പറ്റാത്ത
ഒരു
തരം
വേറെ
കളി
അവിടെയൊക്കെ
തളം
കെട്ടി
നിൽക്കും

ഷെരീഫ് തിരൂര്‍ പറഞ്ഞു...

നന്നായിരിക്കുന്നു

Arun Gandhigram പറഞ്ഞു...

നിങ്ങള്‍ വായിച്ചുകൊണ്ടിരിക്കുന്ന
ഇക്കവിത ട്രാന്‍സ്ലേറ്റ് ചെയ്യാന്‍
ഞങ്ങള്‍ രണ്ടുപേരും കൂടി
ഒരു ഭാഷയും ഉപയോഗിക്കാതെ
അവളുടെ ഫ്ലാറ്റിലേക്ക് പോയി.


ബ്ലോക്ക്‌ മാറില്ല !

പ്രവാസം..ഷാജി രഘുവരന്‍ പറഞ്ഞു...

എന്‍റെ ഭാഷ എന്‍റെ തീരുമാനമാണ്.
അനങ്ങരുത്.
ഈച്ച ദാണ്ടെ നിന്‍റെ കവിളത്തുവന്നിരിക്കുന്നു.
ഒരു നിമിഷം.

നാമൂസ് പെരുവള്ളൂര്‍ പറഞ്ഞു...

പദാനുപാതം ഭാഷാന്തരം ചെയ്യാന്‍ ശ്രമിക്കുമ്പോഴൊക്കെ പാദത്തില്‍ ഒച്ചാവുകയാണ്.

ഇനിയെത്ര സമയം താണ്ടിയാലാണ് രഹസ്യ അറകളും കടന്ന്‍ നിധി കണ്ടെത്താനാകുന്നത്.?

ആദിയിലോ മദ്ധ്യത്തിലോ ഇനി അവസാനത്തിലോ എപ്പോഴാണ് ഈ ഊഞ്ഞാലിരുത്തം സംഭവിക്കുന്നത്..?

എന്തായാലും ഒന്നാടിത്തന്നെയാകണം... നടക്ക്, കവിതാഴങ്ങളിലേക്ക്.

നീ ഫ്ലാറ്റ്ന്നെഴുതിയതിനെ ഞാന്‍ കവിത എന്ന് വായിക്കുന്നത് എന്‍റെ സൗകര്യമെന്ന് ധിക്കാരിയാകുന്നു, അല്ലപിന്നെ.!

Unknown പറഞ്ഞു...

sathyathil orma vannathu Basheerineyaanu..

ajith പറഞ്ഞു...

വായിച്ചു
ആശംസകള്‍