.

.

അരുണ്‍ ഗാന്ധിഗ്രാം

മടിച്ചി

പെണ്‍മക്കളെ 
കെട്ടിച്ചുവിട്ടു കഴിഞ്ഞപ്പോളും 
ഒരാളുണ്ടായിരുന്നു കൂട്ട്.

ചായ 
കഞ്ഞി 
ദോശ
തോര്‍ത്ത് 
മുണ്ട്
ഷര്‍ട്ട്
എന്നെല്ലാം അയാളലറുമ്പോള്‍
അകത്തേക്കും പുറത്തേക്കും
ഓടിക്കൊണ്ടിരുന്നവള്‍.

പിന്നെയും ഇരുപതു വേനലുകള്‍
അവളങ്ങനെ ഓടിത്തീര്‍ത്തു.

എന്നും കാണുന്നവളായതിനാല്‍
അവളുടെ കാലിടറുന്നതും
തൊലി ചുളുങ്ങുന്നതും
കണ്ണു മങ്ങുന്നതും അയാളറിഞ്ഞതേയില്ല.

വീട്ടിലെ കണ്ണാടി വായിച്ച
അയാളുടെ മനസ്സ്
സ്വന്തം ശരീരത്തെക്കുറിച്ചും
അയാളോട് എന്നും കള്ളം പറഞ്ഞുകൊണ്ടിരുന്നു

ഇരുപത്തിയൊന്നാമത്തെ വേനലില്‍
അവള്‍ ഓട്ടം നിര്‍ത്തി
പാചകം നിര്‍ത്തി
മിണ്ടാതെയങ്ങനെ കിടന്നുറങ്ങി.

അര ലിറ്ററിന്റെ
കുപ്പിയുമായി
പാല്‍ സൊസൈറ്റിയില്‍
നിന്നന്നൊരാള്‍
കൂനിക്കൂടി മടങ്ങുന്നത് കണ്ടോ,
കാടുകയറിത്തുടങ്ങിയ ആ പഴയ വീട്
പൂട്ടിയ താക്കോലുമായി ?
അതയാളാണ്.
അവളിപ്പോളും ഉറങ്ങുകയായിരിക്കും.
മടിച്ചി !


5 അഭിപ്രായങ്ങൾ:

murukan pk പറഞ്ഞു...

ഹൃദയത്തെ തൊടുന്നത്....

പി. ശിവപ്രസാദ്‌ / മൈനാഗന്‍ പറഞ്ഞു...

ഹൃദ്യം... വെണ്ണ പുരട്ടിയ വേദന.

Arun Gandhigram പറഞ്ഞു...

അഭിപ്രായങ്ങള്‍ക്ക് നന്ദി

Unknown പറഞ്ഞു...

ഓര്‍ക്കാന്‍ മറന്നു പോകുന്നത്
ഓര്‍ത്താലും പകര്‍ത്താന്‍ മറന്നത്
ഒരിക്കലും തുറക്കാത്ത മണങ്ങള്‍
ഒന്നിലും തൂക്കാത്ത നിറങ്ങള്‍
ചത്ത്‌ ജീവിക്കുന്നവര്‍ക്ക് ഒരു മുഖവുര ....നന്നായ് എഴുതി അരുണ്‍
അഭിനന്ദനങ്ങള്‍ ....

Arun Gandhigram പറഞ്ഞു...

ജയന്‍ ചേട്ടന്‍ , വായന നന്നായി :)