.

.

മണീ സാരംഗ്

മോക്ഷം കിട്ട്യാല്‍ !


ശബരിമലയ്ക്കുള്ള കെട്ടുനിറയാണ്
ഭക്തി സാന്ദ്രമായ അന്തരീക്ഷം
ചന്ദനത്തിരി
കര്‍പ്പൂരം
കളഭം
പശുവിന്‍ നെയ്യ്‌
പനിനീര് എന്നീ വാസനകളില്‍
ഒരു പത്തുവയസ്സുകാരന്‍റെ ആവേശത്തിലുള്ള
ശരണം വിളികൂടി കലര്‍ന്നപ്പോള്‍
തണുത്തു വിറച്ചു നിന്ന മരങ്ങള്‍ പോലും
ഭക്തിയോടെ ഇലകള്‍ കൂപ്പി നിന്നു.


സ്വാമ്യേ
അയ്യപ്പോ
അയ്യപ്പോ
സ്വാമ്യേ
കെട്ടും കെട്ടി
ശബരിമലയ്ക്ക്
ആരുടെ കെട്ട്
സ്വാമിടെ കെട്ട്
ആരേക്കാണാന്‍
സ്വാമിയെ കാണാന്‍
സ്വാമിയെ കണ്ടാല്‍
മോക്ഷം കിട്ടും
മോക്ഷം കിട്ട്യാല്‍.....

..................................

മോക്ഷം കിട്ട്യാല്‍

നിശബ്ദത.... കര്‍പ്പൂരം മാത്രം കത്തി നിന്നു

മോക്ഷം കിട്ട്യാല്‍

അമ്പരപ്പിലും അവന്റെ തൊണ്ടയില്‍ നിന്നും
വാക്കുകള്‍ കുതറി ഓടി

നിശബ്ദത ഒരു കരിമലയായി

അവന്‍ അടുത്തു നില്‍ക്കുന്ന
അച്ഛന്‍റെ മുഖത്തേക്ക് നോക്കി
അയാള്‍ വെട്ടാന്‍ പിടിച്ച
അയ്യപ്പാനാടിനെപ്പോലെ ഒന്നു പിടഞ്ഞു

അവന്‍ വീണ്ടും വിളിച്ചു

മോക്ഷം കിട്ട്യാല്‍....

ഇല്ല..ഉത്തരമില്ല...
സ്വാമികള്‍ പരസ്പരം നോക്കി
ഒരാള്‍ അവനെ നോക്കി സൈറ്റടിച്ചു കാണിച്ചു

പക്ഷെ അവനു ഉത്തരം വേണമായിരുന്നു

അവന്‍ വീണ്ടും വിളിച്ചു

മോക്ഷം കിട്ട്യാല്‍....

ഇല്ല  നിശബ്ദത മരങ്ങളില്‍ തട്ടി കാടായി കത്തി

ഗുരുസ്വാമി കെട്ടുനിറ നിര്‍ത്തി
അവനെ നോക്കി ഒന്ന് കണ്ണുരുട്ടി
എല്ലാവരും അവനെ നോക്കുകയാണ്
അവന്‍റെ കണ്ണുകള്‍ നിറഞ്ഞു
തൊണ്ട കഴച്ചു ചുണ്ട് വിറച്ചു കൊണ്ടേ ഇരുന്നു

അവന്‍ വീണ്ടും
വിളിച്ചു
വിളിച്ചു
വിളിച്ചു

മോക്ഷം കിട്ട്യാല്‍
മോക്ഷം കിട്ട്യാല്‍
മോക്ഷം കിട്ട്യാല്‍

ഓരോ വിളിയും അലര്‍ച്ചകളായി
ചുണ്ട് മാത്രമല്ല
ഇപ്പോള്‍ അവന്‍റെ ഉടലും  വിറക്കുന്നുണ്ട്

നിശബ്ദതയില്‍ ആ ചോദ്യം കിടന്നു
കര്‍പ്പൂരം പോലെ ആളിക്കത്തി

മോക്ഷം കിട്ട്യാല്‍
മോക്ഷം കിട്ട്യാല്‍
മോക്ഷം കിട്ട്യാല്‍

കാഴ്ചക്കാര്‍  വായ്‌പൊത്തി ചിരിയടക്കി
സ്ത്രീകള്‍ അയ്യപ്പാ കാത്തോളണെ എന്ന് കൈകൂപ്പി

സ്വാമികള്‍  ചേര്‍ന്ന് അവനെ പിടിച്ചു
അവന്‍ കുതറിക്കൊണ്ട് വീണ്ടും അലറി

മോക്ഷം കിട്ട്യാല്‍
മോക്ഷം കിട്ട്യാല്‍
മോക്ഷം കിട്ട്യാല്‍

അവനെ പൊക്കിക്കൊണ്ട് പോകുകയാണ്
അവന്‍റെ കൈകാലുകള്‍  ചോദ്യമായി വിറച്ചു

അവനെ ഇരുട്ടിലേക്ക് അവര്‍ കൊണ്ടുപോയി
ഇരുട്ടിലേക്ക് അവര്‍ അവനെ കൊണ്ടുപോയി
അവനെ അവര്‍ കൊണ്ടുപോയി ഇരുട്ടിലേക്ക്

രംഗം ശാന്തമായി  കെട്ടുനിറ പുനരാരംഭിച്ചു

സ്വാമ്യേ
അയ്യപ്പോ
അയ്യപ്പോ
സ്വാമ്യേ
കെട്ടും കെട്ടി
ശബരിമലയ്ക്ക്
ആരുടെ കെട്ട്
സ്വാമിടെ കെട്ട്
ആരേക്കാണാന്‍
സ്വാമിയെ കാണാന്‍
സ്വാമിയെ കണ്ടാല്‍

ഞാന്‍ വീട്ടിലേക്കു നടന്നു
എന്‍റെ പിന്നാലെ പോന്നു
കരഞ്ഞു വിറച്ചു കര്‍പ്പൂരം പോലെ
ആളിക്കത്തിയ പത്തു വയസ്സുള്ള ആ ചോദ്യം

മോക്ഷം കിട്ട്യാല്‍ !!!!

അഭിപ്രായങ്ങളൊന്നുമില്ല: